Monday, January 9, 2017

സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജ്ജ് ഇങ്ങനെയൊക്കെയാണ്.

സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജിലെ ഭീകരത ഇന്നലെ നെഹ്‌റു കോളേജില്‍ തുടങ്ങിയതല്ല, മറിച്ചു അത് സ്വശ്രയ കോളേജ്ജുകള്‍ ആരംഭിച്ചതുമുതല്‍  മുതല്‍ അവിടെ നിലനില്‍ക്കുന്നതും, ഇന്നും പതിനായിരക്കണക്കിനു വരുന്ന വിദ്യര്‍ത്ഥികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. ശാസ്ത്ര മേളകളിലും പഠനത്തിലും തിളങ്ങി നിന്നൊരു നക്ഷത്രത്തെ കഴിഞ്ഞ ദിവസം മേല്‍ പറഞ്ഞ ഭീകരത ഇല്ലാതാക്കി.  ശത-കോടി നക്ഷ്ത്രങ്ങളുള്ള ഈ പ്രപഞ്ചത്തിനു അതൊരു നഷ്ടമാല്ലായിരിക്കാം. പക്ഷെ സൂര്യന്‍റെ വെളിച്ചമില്ലാത്ത ഭൂമിയെക്കുറിച്ചോന്നോര്‍ത്തു നോക്കു. അത് തന്നെയല്ലേ ആ കുടുംബത്തിന്‍റെയും അവസ്ഥ.


“എല്ലാം വിദ്യര്‍ത്ഥികളുടെ നല്ലഭാവിക്ക് വേണ്ടിയല്ലേ” എന്നൊരു ന്യായീകരണവും കൂടിയാകുമ്പോള്‍ ഇത്തരം മാനേജ്മെന്‍റല്‍ ഭീകരതക്ക് ഊര്‍ജ്ജം കൂടുന്നു. നെഹ്‌റു ‘കോളേജ്ജ്’ എന്നാണോ നെഹ്‌റു കൊള്ളസംഗം എന്നാണോ മുന്നില്‍ തൂക്കിയ ബോര്‍ഡെന്നത് പുനര്‍പരിശോധിക്കേണ്ട ഗതികേടിലാണ് അവിടെ  പഠിക്കുന്ന വിദ്യര്‍ത്ഥികളുടെയും അധ്യാപകരുടേയും ‘ഇടിമുറികളെക്കുറിച്ചുള്ള’ വെളിപെടുത്തലുകള്‍. ജനാധിപത്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുമ്പോഴും ഒരല്‍പം മനുഷ്യാവകാശങ്ങള്‍ അവര്‍ അര്‍ഹിക്കുന്നു.

നല്ലൊരു ഉദ്ദേശത്തോടെ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഇടം പിടിച്ച ഇന്‍റേണല്‍ മാര്‍ക്ക്‌ എന്ന സംവിധാനം പരമാവധി ദുരുപയോഗം ചെയ്താണ് ഇത്തരം ഭീകരര്‍ വിദ്യര്‍ത്ഥി സമൂഹത്തെ ഒന്നടങ്കം അടിമപെടുത്തിയിരിക്കുന്നത്. തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നടക്കാത്തവരുടെ ഭാവി തന്നെ ഇല്ലാതാക്കാന്‍ കഴിയുന്ന ആയുധമാക്കി ഇന്‍റേണല്‍ മാര്‍ക്ക്‌ സംവിധാനത്തെ പുനര്‍നിര്‍വചിച്ചു കഴിഞ്ഞു ഈ സെല്‍ഫ് ഫൈനാന്‍സിങ്ങ് ഭീകരത.

വിദ്യാര്‍ഥികളുടെ അച്ചടക്കത്തിനു വേണ്ടിയെന്ന പേരില്‍ പിഴിയുന്ന ഫൈന്‍ സംവിധാനത്തിലൂടെ മാനേജ്മെന്‍റിന്‍റെ കൈകളിലേക്കെത്തുന്ന തുക അതിശയിപ്പിക്കുന്നതാണ്. അതിനേക്കാള്‍ അതിശയിപ്പിക്കുന്നതാണ് ഫൈന്‍ ഈടാക്കുന്ന കുറ്റകൃത്യങ്ങളുടെ ലിസ്റ്റ്. സ്വതന്ത്ര ഇന്ത്യയില്‍ തന്നെയാണോ ജീവിക്കുന്നത് എന്നതില്‍ സംശയം തോന്നുമെന്നത് ഒട്ടും അതിശയോക്തിയില്ല. ഹെല്‍മെറ്റ്‌ ധരിക്കാതെ എത്തുന്നവരോട് പിഴ വാങ്ങന്‍ ആരാണ് ഇവരെ ചുമതലപ്പെടുത്തിയത്?

സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജ്ജുകളില്‍ മനുഷ്യാവകാശധ്വംസനങ്ങള്‍ നടക്കുന്നു എന്ന് മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്രനാളും നാളും നിങ്ങള്‍ എവിടെയായിരുന്നു? ഇത്തരം വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ മാധ്യമശ്രദ്ധ നേടാന്‍ വേണ്ടി വിദ്യര്‍ത്ഥികള്‍ ദ്രിശ്യമാധ്യമങ്ങളള്‍ക്ക് മൈലുകള്‍ അയച്ചപ്പോള്‍ “സൈബര്‍ അറ്റാക്ക്‌” എന്ന് അധിക്ഷേപിച്ചും വിദ്യര്‍ത്ഥികളെ കരി വാരി തേച്ചുമാണ് മുത്തശി ചാനലുകളിലെ ‘പ്രമുഖ’ (ഇത് നിങ്ങളുടെ ഭാഷയാണ്‌)  അവതാരകര്‍ പോലും ഇതിനോട്‌ പ്രതികരിച്ചത്. ഇരകളുടെ മനുഷ്യാവകാശത്തേക്കാള്‍ പ്രതികളുടെ മനുഷ്യാവകാശങ്ങള്‍ക്കാണല്ലോ നവ ദ്രിശ്യമാധ്യമ സംസ്കാരത്തില്‍ റേറ്റിങ്ങ് കൂടുതല്‍.

പേരിനൊപ്പം ടെക്നോളജി (സാങ്കേതികം) എന്ന് സ്വയം ചേര്‍ക്കുന്ന കോളേജുകളില്‍, ഇരുപത്തൊന്നാം നൂറ്റാണ്ടിലെ സാങ്കേതികവിദ്യയുടെ ഏറ്റവും വലിയ കുതിച്ചുചാട്ടം എന്ന് വിശേഷിപ്പിക്കാവുന്ന മൊബൈല്‍ഫോണ്‍ നിരോധിക്കുന്നതിലും വലിയ വിരോധാഭാസം വേറെയില്ല.
കള്ളപ്പണം തടയാന്‍ പണം തന്നെ നിരോധിച്ച പ്രധാനമന്ത്രിയുടെ നാടാണ്‌. മൊബൈല്‍ഫോണ്‍ കൊണ്ടുള്ള ദുരുപയോഗങ്ങള്‍ തടയാന്‍ മൊബൈല്‍ഫോണ്‍ തന്നെ നിരോധിക്കുന്നതും മേല്‍ പറഞ്ഞതിനോട് തന്നെ ഉപമിക്കാം. മൊബൈല്‍ഫോണ്‍ ഉപയോഗിക്കുന്ന ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നവ സൈബര്‍ സംസ്കാരം വിദ്യര്‍ത്ഥികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് കലാലയങ്ങള്‍ ചെയ്യേണ്ടതും.

ഇതിനെതിരെയെല്ലാം പ്രതികരിക്കാനുള്ള അവകാശങ്ങളെല്ലാം തല്ലിക്കെടുത്തിക്കൊണ്ട് സ്വാശ്രയ എന്‍ജിനീറിങ്ങ് കോളേജ്ജുകളില്‍ നിന്നും രാഷ്ട്രീയത്തെയും, വിപ്ലവങ്ങളെയും, സര്‍ഗ്ഗാത്മകതയേയും പടിയടച്ചു പിണ്ഡം വച്ചപ്പോള്‍ എഞ്ചിനീയറാവാന്‍ നമ്മളയച്ച നമ്മുടെ മക്കള്‍ തണുത്ത് മരവിച്ച് ശവശരീരങ്ങളായി തിരിച്ചെത്തിയിരിക്കുന്നു.

                                       ത്വല്‍ഹത്ത് ഇഞ്ചൂര്‍


ഒരു കോളേജിലെ ഫൈന്‍ വിവര പട്ടിക. 

3 comments:

  1. കലാലയങ്ങൾ കൊലമുറികളായും പ്രതികരണശേഷി മുളയിലേ നുള്ളികളയുന്ന ഇത്തരം ക്യാമ്പസുകൾ ഇല്ലാതാകണം.
    വിദ്യാർത്ഥികളുടെ പ്രശ്നം ഉയർത്തികാട്ടുന്നതിന് കലാലയങ്ങളിൽ കഴിയുന്നില്ല.
    കലാലയ രാഷ്ട്രീയം തിരികെ വരണം.
    കെെയിലിരിക്കുന്ന കാശുകൊടുത്ത് ഒരു മാനേജ്മെന്റിന്റേയും ആട്ടും തുപ്പും കേഴ്ക്കേണ്ട കാര്യമില്ല.

    ReplyDelete
  2. എന്റെ മോന്‍ ആനന്ദ് പഠിച്ചിരുന്ന വാഴക്കുളം വിശ്വജ്വോതി എന്ജിനിയറിങ് കോളജില്‍ ഫോണ്‍ കൊണ്ടുപോയതിനു ഫൈന്‍ അടപ്പിച്ചത് 500 രൂപയാണ് ,

    ReplyDelete
  3. ലാൽസലാം സഖാവെ

    ReplyDelete